Opinion
ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്
കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിനു ലഭിക്കേണ്ട ആദ്യഗഡു കമ്പോളവായ്പയായ 6000 കോടി രൂപ ചൊവ്വാഴ്ച്ച കൈപ്പറ്റിയതായി ധനമന്ത്രി തോമസ് ഐസക്ക്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന പലിശനിരക്കിലാണ് ഈ വായ്പ ലഭ്യമായിരിക്കുന്നത്. 8.96 ശതമാനമാണ് പലിശ നിരക്ക്. പതിനഞ്ചു വര്ഷകാലയളവിലേയ്ക്കുള്ള ബോണ്ടുകള്‍ക്കാണ് ഈ പലിശ നല്‍കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
8.96 ശതമാനം പലിശ ഞെട്ടിപ്പിക്കുന്നതാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. സമീപകാലത്ത് റിസര്‍വ് ബാങ്കിന്റെ റിപ്പോ റേറ്റ് 5.15 ല്‍ നിന്ന് 4.4 ശതമാനമായി കുറച്ചിട്ടുണ്ട്. അതുപോലെതന്നെ ബാങ്കുകളില്‍ സൂക്ഷിക്കേണ്ട കരുതല്‍ നാണയശേഖരം നാലു ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമായി കുറയ്ക്കുകയും ചെയ്തു. അതായത് ബാങ്കുകള്‍ക്ക് താഴ്ന്ന പലിശയ്ക്ക് വായ്പ നല്കാന് കൂടുതല്‍ പണം ലഭ്യമാക്കിയ നടപടിയ്ക്കു ശേഷം ആദ്യമായി സംസ്ഥാന സര്‍ക്കാരുകളുടെ ബോണ്ടുകള്‍ വില്പനയ്ക്കായി വെച്ചപ്പോള്‍ ഉണ്ടായ അവസ്ഥയാണിതെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാണിക്കുന്നു.
വായ്പ നല്‍കാനുള്ള പണം കൂടുതല്‍ ലഭ്യമാക്കിയിട്ടും ബാങ്കുകള്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ മടിക്കുകയാണ്. റിസര്‍വ് ബാങ്ക് പലിശ കുറച്ചിട്ടും ബാങ്കുകളുടെ പലിശ നിരക്ക് കുറയുകയല്ല, കൂടുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ അതീവഗൗരവമായ പാളിച്ചകളിലേയ്ക്കാണ് ഈ അനുഭവം വിരല്‍ചൂണ്ടുന്നത്. ബാങ്കുകള്‍ വായ്പ നല്കാന് മടിക്കുന്നു. പണം കാശായി കൈയില്‍ സൂക്ഷിക്കാനാണ് താല്പര്യം. ഇതിനു പലകാരണങ്ങളുണ്ടാകും. മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് തിരിച്ചടവ് നിലച്ചിട്ടുണ്ട്-മന്ത്രി പറയുന്നു.
കോവിഡ് കാലം കഴിയുമ്പോഴേയ്ക്കും എത്ര കമ്പനികള്‍ പൊളിയുമെന്ന് അറിയില്ല. നിയമപരമായി ആവശ്യമില്ലെങ്കിലും കാശു കൈയില്‍ കരുതുന്നതാണ് ഉത്തമം എന്നാണ് അവര്‍ കരുതുന്നത്. അത്രയ്ക്ക് ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഇതിന്റെ വല്ല ചിന്തയും കേന്ദ്ര ഭരണാധികാരികള്‍ക്കുണ്ടോ?-തോമസ് ഐസക്ക് ചോദിക്കുന്നു.
കേന്ദ്രസര്‍ക്കാരിനു മുന്നില്‍ രണ്ടു വഴികളുണ്ടെന്നും ഐസക്ക് പറയുന്നു. ഒന്ന്, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വാങ്ങുന്ന ബോണ്ടുകള്‍ ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്ക് വാങ്ങും എന്ന് ഉറപ്പുനല്‍കുക. ഇതിനെയാണ് ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് എന്നു പറയുന്നത്. ഇതിന് ഇതുവരെ ആര്‍ബിഐ തയ്യാറായിട്ടില്ല. രണ്ടാമത്തേത്, ആര്‍ബിഐയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വായ്പയെടുക്കുക. എന്നിട്ട് സംസ്ഥാനങ്ങള്‍ക്ക് അതിലൊരു വിഹിതം കൊടുക്കുക.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുകയാണ്. അഞ്ചു ശതമാനത്തില്‍ താഴെ ഏറ്റവും ചുരുങ്ങിയ പലിശയ്ക്ക് പാന്‍ഡെമിക് ബോണ്ടുകള്‍ എന്നു പറഞ്ഞ് ബോണ്ടിറക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്നാണ് ആവശ്യം. ഇത് റിസര്‍വ് ബാങ്ക് നേരിട്ട് വാങ്ങണം. ഇത് സംസ്ഥാനങ്ങളുടെ വായ്പാപരിധിയ്ക്കു പുറത്തായിരിക്കണം. അഥവാ സംസ്ഥാനങ്ങളുടെ വായ്പാപരിധി മൂന്നില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തണം.
ലോകത്ത് ഏതൊരു സര്‍ക്കാരും ചെയ്യുന്ന കാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവര്‍ത്തനം നോക്കൂ. സ്പെയിനിന്റെയും ഇറ്റലിയുടെയും ബോണ്ടുകള്‍ വാങ്ങാന്‍ ഒരു ബാങ്കും തയ്യാറല്ല. അത്രയ്ക്ക് വളരെ ഉയര്‍ന്ന പലിശയ്ക്കാണ് അവര്‍ ക്വോട്ടു ചെയ്യുന്നത്. കഴിഞ്ഞ ദിവസം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നേരിട്ട് ബോണ്ടുകള്‍ വാങ്ങി പ്രശ്നം ഒഴിവാക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയില്‍ ആദ്യപാദത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 1.27 ലക്ഷം കോടി രൂപയുടെ വായ്പയെടുക്കാനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരാകട്ടെ, ആദ്യപകുതിയില്‍ 4.88 ലക്ഷം കോടി രൂപ വായ്പയെടുക്കാനാണ് പരിപാടിയിട്ടിരിക്കുന്നത്. ഇത്രയും വലിയ തുക ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ പറ്റുന്ന പാകത്തിലല്ല അവയുടെ ധനകാര്യസ്ഥിതി.
ഒരുപക്ഷേ, സമീപഭാവിയില്‍ ഉണ്ടാകാവുന്ന സാമ്പത്തികത്തകര്ച്ചയോര്ത്ത് അവര്‍ പരിഭ്രമിച്ചിരിക്കുകയാണ്. ഒരു പ്രമുഖ ബാങ്കര്‍ ബിസിനസ് സ്റ്റാന്‍ഡേഡ് പത്രത്തോട് പറഞ്ഞതുപോലെ ‘ബോണ്ടുകള്‍ക്ക് ആവശ്യക്കാരേയില്ല. അതുകൊണ്ട് സംസ്ഥാനങ്ങള്‍ ബോണ്ടിനുള്ള ഓഫര്‍ തള്ളിക്കളയും എന്ന് ഉറപ്പുവരുത്തുന്ന കൊടിയ പലിശയ്ക്കാണ് ബാങ്കുകള്‍ ബിഡ് ചെയ്തത്. പക്ഷേ, അല്ഭുതമെന്നു പറയട്ടെ, സംസ്ഥാനങ്ങള്‍ ലേലം ഉറപ്പിച്ചു’.
ഇതിലെന്ത് അത്ഭുതം! കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ അനിവാര്യ ചെലവുകള്‍ക്കുവേണ്ടി വായ്പയെടുക്കാതിരിക്കാനാവുമോ?സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റെന്തെങ്കിലും വരുമാനമുണ്ടോ? പക്ഷേ, കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന പാതകമെന്താണ്? കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്.
സാധാരണഗതിയില്‍ കേരളം നല്‍കുക 7-8 ശതമാനം പലിശയുമാണ്. ഈ പലിശ നിരക്കിനെക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണ് – (1112 ശതമാനം നിരക്കില്‍) നമ്മുടെ സാമ്പത്തിക വളര്‍ച്ച ഉണ്ടായിക്കൊണ്ടിരുന്നത്. അതുകൊണ്ട് സാമ്പത്തികശാസ്ത്രവിധി പ്രകാരം നമ്മുടെ കടം സുസ്ഥിരമാണ്. നാം കടക്കെണിയിലേയ്ക്കല്ല പോകുന്നത്.
എന്നാലിപ്പോള്‍ സ്ഥിതി മാറുകയാണ്. ഈ വര്‍ഷം കേരളത്തിന്റെ സാമ്പത്തിക ഉല്പാദനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറയുന്നതിനാണ് സാധ്യത. അപ്പോഴാണ് ഈ കൊള്ളപ്പലിശ നമ്മുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഈ നയം സംസ്ഥാനങ്ങളുടെ ധനകാര്യസ്ഥിതിയെ തകര്‍ക്കും. ഇതു തിരുത്തിയേ തീരൂ-ഐസക്ക് വ്യക്തമാക്കി.
Opinion
കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?
കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

റിയലന്‍സ് ജിയോ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ലോകത്തിലെ മൂന്നാമത്തേതും. നമുക്ക് ജിയോയുടെ വിപണിയിലെ നുഴഞ്ഞുകയറ്റം ഒന്ന് പരിശോധിക്കാം.
റിയലന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് രൂപീകരിക്കപ്പെടുന്നത് 2007 ലാണ്. 2010 ല്‍ റിയലന്‍സ് ജിയോ ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ 95% ഷെയറുകള്‍ കരസ്ഥമാക്കി. 2016 ലാണ് അംബാനി ജിയോ 4ജി നെറ്റ്വര്‍ക്ക് പ്രഖ്യാപിക്കുന്നത്.
ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റില്‍ ജിയോയുടെ വരവ് ഒരു സംഭവമായിരുന്നു. സൗജന്യ സിമ്മും 4ജി ഡാറ്റയുമാണ് ജിയോ വാഗ്ദാനം നല്‍കിയത്. ഇഴഞ്ഞു നീങ്ങുന്ന വേഗതയിലും കൈപൊള്ളുന്ന വിലയിലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചിരുന്ന ജനത്തിന് അതിശയകരമായ അനുഭവം നല്കാന് ജിയോയ്ക്ക് സാധിച്ചു. ഇന്റര്‍നെറ്റും കോളും ഒരു ആര്ഭാടമായിരുന്ന സമയത്ത് അഞ്ചു പൈസ ചിലവില്ലാതെ ഇതൊക്കെ ലഭിക്കുക അവിശ്വസനീയമായിരുന്നു. ജനങ്ങള്‍ ഇടിച്ചുകയറി. അന്നുവരെ ഇന്റര്‍നെറ്റിന്റെ ചെലവ് താങ്ങുവാന്‍ കഴിയാതിരുന്നവര്‍ക്ക് കൂടി വലിയൊരു അനുഗ്രഹമായി ജിയോ മാറി.
ജിയോയുടെ ലക്ഷ്യം 100 ദിവസത്തിനുള്ളില്‍ 10 കോടി ഉപഭോക്താക്കള്‍ എന്നതായിരുന്നു. 2016 ഡിസംബര്‍ വരെ ഉണ്ടായിരുന്ന ഓഫര്‍ ജിയോഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ എന്ന പേരില്‍ മാര്‍ച്ച് 2017 വരെ നീട്ടി. ഫെബ്രുവരിയില്‍ ജിയോ ലക്ഷ്യം കണ്ടു. ജൂണ്‍ ആയപ്പോഴേക്കും ഉപഭോക്താക്കളുടെ എണ്ണം 20 കോടിയായി ഉയര്‍ന്നു. അതിപ്പോള്‍ 40 കോടിയിലെത്തി നില്ക്കുന്നു.
വേഗതയില്ലാത്ത ഇന്റര്‍നെറ്റും പണം കൊടുത്തുള്ള വിളികളും ശീലിച്ചിരുന്ന ജനതയെ ജിയോ സൗജന്യം ശീലിക്കുവാന്‍ പഠിപ്പിച്ചു. 4ജിയുടെ വേഗതയും സൗജന്യ വിളികളും ഉപഭോക്താക്കളെ ജിയോയുടെ ആരാധകരാക്കി. ഇനി സൗജന്യം അവസാനിപ്പിച്ചാല്‍ പോലും ഈ ലഹരിയില്‍ നിന്നും വിട്ടുമാറാന്‍ അവര്‍ക്കാവില്ല. മൊബൈലിലും കമ്പ്യൂട്ടറിലുമെല്ലാം അവര്‍ ഇപ്പോള്‍ ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നു. യുട്യൂബ് കാണുന്നു. ഗെയിം കളിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ഇനിയെങ്ങിനെ ഇതൊന്നുമില്ലാതെ മുന്നോട്ടു പോകും. ജിയോ കൊരുത്ത ചൂണ്ടക്കൊളുത്തില്‍ ഉപഭോക്താക്കള്‍ കുരുങ്ങിക്കഴിഞ്ഞു.
ഏപ്രില്‍ 2017 മുതല്‍ ജിയോ സൗജന്യ സേവനം അവസാനിപ്പിച്ചു. ഈ കാലയളവു കൊണ്ടുതന്നെ മാര്‍ക്കറ്റിലെ മുന്നിരക്കാരായിരുന്ന എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയവരൊക്കെ സിംഹഭാഗം ഉപഭോക്താക്കളും നഷ്ട്ടപ്പെട്ടവരായി. അവര്‍ അതിവിദഗ്ദ്ധമായി ചൂഷണം ചെയ്തിരുന്ന വിപണിയുടെ ജനാധിപത്യവത്ക്കരണത്തിന് ജിയോയുടെ ഇന്റര്‍നെറ്റ് വിപ്ലവം കാരണമായി. ഇന്ത്യയുടെ അതിവിദൂര ഉള്‍നാടന്‍ ഗ്രാമീണ മേഖലകളില്‍ പോലും ജിയോ ഇന്റര്‍നെറ്റുമായി എത്തിച്ചേര്‍ന്നു.
ഈ മഹാമാരിയുടെ സമയത്ത് ജിയോയുടെ ഡാറ്റ ഉപഭോഗം വര്‍ദ്ധിച്ചിരിക്കുന്നത് 50 ശതമാനത്തോളമാണ്. 2019 20 സാമ്പത്തിക വര്‍ഷത്തിലെ ലാഭവര്‍ദ്ധനവ് ഏകദേശം 88 ശതമാനവും.
ജിയോയുടെ മാര്‍ക്കറ്റിംഗ് തന്ത്രം നാം പഠിക്കേണ്ടതാണ്. ഒരാള്‍ക്കും നിരസിക്കുവാനാകാത്ത വാഗ്ദാനം നല്കി വിപണിയില്‍ നുഴഞ്ഞു കയറുക. എതിരാളികള്‍ കുത്തകയാക്കി വെച്ചുകൊണ്ടിരുന്ന വിപണി പിടിച്ചെടുക്കുക. സൗജന്യം എന്ന ചൂണ്ടയില്‍ ഉപഭോക്താവിനെ കുരുക്കുക. അതില്‍ നിന്നും പുറത്തുകടക്കുവാനാവാത്ത രീതിയില്‍ ഉപഭോഗം ശീലിപ്പിക്കുക. പിന്നീട് അതേ സേവനത്തിന് പണം ഈടാക്കുക. ഈ തന്ത്രത്തിലൂടെ ടെലികോം രംഗത്തെ കുത്തക കയ്യടക്കുക. വിപണി തൂത്തുവാരി എന്നുതന്നെ പറയാം.
മറ്റ് സേവനദാതാക്കള്‍ ചൂഷണം ചെയ്തിരുന്ന ഉപഭോക്താക്കളെ അതില്‍ നിന്നും മോചിപ്പിച്ച് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിപ്ലവത്തിന് നിലമൊരുക്കി എന്ന് ജിയോയെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷേ വിപണിയിലെ കുത്തകവത്ക്കരണം ഒരിക്കലും ആശാസ്യകരമല്ല. ഭരിക്കുന്ന സര്‍ക്കാരിനു പോലും അതിശക്തമായ ഒരു പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. അത് ഉറപ്പുവരുത്തേണ്ട കടമ ജനങ്ങളുടെതാണ്. ഏകപക്ഷീയമായ അധികാരം ഒരു മേഖലയിലും നീണ്ട കാലയളവില്‍ ഗുണകരമാകില്ല.
റിയലന്‍സ് ജിയോ നടപ്പിലാക്കിയ മാര്‍ക്കറ്റിംഗ് തന്ത്രം ഇപ്പോള്‍ നടപ്പിലാക്കുവാന്‍ പോകുന്ന കാര്‍ഷിക ബില്ലുമായി ചേര്‍ത്തു വായിച്ചാലോ?
ബില്ലില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില (Minimum Support Price) വാഗ്ദാനം ചെയ്യുന്നില്ല. കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുമായി കരാറിലേര്‍പ്പെടുമ്പോള്‍ മാര്‍ക്കറ്റില്‍ നിലവിലുള്ള ചെറിയ ഇടനിലക്കാരൊക്കെ അപ്രത്യക്ഷമാകും. എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയവയ്ക്ക് സംഭവിച്ചതുപോലെ. ഇന്ന് കര്‍ഷകരെ താങ്ങിനിര്‍ത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബി എസ് എന്‍ എല്‍ പോലെയാകും. കുറച്ചു കഴിയുമ്പോള്‍ വിപണിയുടെ കുത്തക കോര്‍പ്പറേറ്റുകളുടെ കയ്യിലിരിക്കും.
ചെറുകിടക്കാര്‍ നാമാവശേഷമാകുകയും കോര്‍പ്പറേറ്റുകള്‍ രംഗം കയ്യടക്കുകയും ചെയ്യുമ്പോള്‍ മാര്‍ക്കറ്റിലെ വില അവര്‍ നിശ്ചയിക്കും. വിപണിയിലെ വില നിയന്ത്രിക്കുവാനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ലാതിരിക്കെ ഉത്പന്നങ്ങള്‍ എന്തുവിലക്ക് വില്‍ക്കണം എന്ന് നിശ്ചയിക്കുവാനുള്ള പൂര്‍ണ്ണമായ അവകാശം കുത്തകകള്‍ക്കാകും. അവസാനം വിപണിയെ നിയന്ത്രിക്കുന്നത് ഒന്നോ രണ്ടോ കുത്തക കോര്‍പ്പറേറ്റുകള്‍ മാത്രമാകും.
മാര്‍ക്കറ്റില്‍ വിളകള്‍ക്ക് വില ഉയരുമ്പോള്‍ അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമോ? സാധ്യത തീരെയില്ല. കാരണം കരാറുകള്‍ ഫോര്‍വേഡ് കോണ്ട്രാക്റ്റുകള് ആയിരിക്കും. മാര്‍ക്കറ്റില്‍ വില കൂടിയാലും കുറഞ്ഞാലും കര്‍ഷകര്‍ക്ക് ലഭിക്കുക കരാറില്‍ പറഞ്ഞ തുകയായിരിക്കും. കുറയുമ്പോള്‍ ഗുണമാവില്ലേ? എന്ന ചോദ്യം വാദഗതിക്ക് ഉയര്‍ത്താമെന്നു മാത്രം. വിപണിയില്‍ സവാളക്ക് വില കുത്തനെ ഉയരുന്നതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോ? എന്ത് കൊണ്ടാണ് അനിയന്ത്രിതമായി വില ഉയരുന്നത്? ഇപ്പോള്‍ ജിയോ ടെലികോം മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന പോലെ കോര്‍പ്പറേറ്റുകള്‍ മാര്‍ക്കറ്റ് നിയന്ത്രിക്കും. എതിരാളികള്‍ നിശബ്ദരാക്കപ്പെടും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാകും. എന്ത് ഏത് വിലക്ക് വിപണിയിലെത്തണം എന്ന് കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കും.
കര്‍ഷകരും ഉപഭോക്താക്കളും ഒരു കെണിയില്‍ അകപ്പെടുമോ?. മാര്‍ക്കറ്റിന്റെ കുത്തകാവകാശം കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയാല്‍ നാളെ ഉപഭോക്താക്കള്‍ എന്ത് കഴിക്കണമെന്നും എന്ത് വില അതിന് ഈടാക്കണമെന്നും അവര്‍ നിശ്ചയിക്കുന്നത് വിപണിയെ എങ്ങിനെയാണ് നീണ്ട കാലയളവില്‍ ബാധിക്കുവാന്‍ പോകുന്നത്? കുത്തകാവകാശം വിപണിയില്‍ ആശാസ്യമാണോ? യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?
ജന്മി കുടിയാന് ബന്ധങ്ങള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരുന്നു. ചോദിക്കേണ്ടതും ഉത്തരം ലഭിക്കേണ്ടതുമായ ചോദ്യങ്ങള്‍ നിരവധിയാണ്. നാം ചിന്തിക്കുകയും തര്‍ക്കിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. ബിസിനസും രാഷ്ട്രീയവും ഇടകലരുമ്പോള്‍ മങ്ങിപ്പോകുന്ന കാഴ്ചകള്‍ക്ക് അല്‍പ്പം തെളിച്ചം പകരേണ്ട കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്. അത് മറക്കാതിരിക്കാം.
Education
2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു
ഞങ്ങള്‍ 2020നെ സ്നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്സ് ഓഫ് ലവ്!

2020 എന്ന വര്‍ഷത്തിനെ എങ്ങനെയൊക്കെ അടയാളപ്പെടുത്തണം എന്ന് ഒരു തരത്തിലും അറിയാതെയാണ് ഈ വര്‍ഷം തുടങ്ങിയത്. പതിയെപ്പതിയെ എല്ലാവരും ഒരേ അനുഭവങ്ങളില്‍ക്കൂടി കടന്നുപോകാന്‍ തുടങ്ങിയത് മാര്‍ച്ചോടെ ആണ്. പക്ഷേ ഈ വര്‍ഷം, എല്ലാ നെഗറ്റീവ് അനുഭവങ്ങള്ക്കുമിടയിലും താത്വിക് എന്ന ഞങ്ങളുടെ ഒന്പതുവയസുകാരന് ജീവിതത്തിലേക്ക് കയറുന്നത് മനോഹരങ്ങളായ ആംഗ്യങ്ങളും ചിഹ്നങ്ങളുമായാണ്-50 Days Of Sign Language.
മാര്‍ച്ച് പകുതിയിലെ ഒരു വ്യാഴാഴ്ചയാണ് അതുവരെ കേട്ടിരുന്ന ചൈനയിലേയും ഇറ്റലിയിലേയും കോവിഡ് വാര്‍ത്തകളിലേക്ക് അമേരിക്കയുടെ പേരുകൂടി ചേര്‍ത്ത് കേള്‍ക്കാന്‍ തുടങ്ങിയതും മകന്റെ സ്കൂളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ വെര്‍ച്വല്‍ ക്ളാസുകള്‍ ആണെന്നുള്ള അറിയിപ്പുകള് വരുന്നതും. എല്ലാവരേയുംപോലെ ഞങ്ങളും വീടിനുള്ളിലേക്ക് ചുരുങ്ങിയത് ആ ആഴ്ച മുതലാണ്.
വെര്‍ച്ച്വല്‍ ക്ളാസുകളുടെ തുടക്കകാലം ആയിരുന്നത് കൊണ്ടുതന്നെ സ്കൂളുകാര്‍ക്കും വലിയ പിടിത്തമില്ല, രക്ഷിതാക്കള്‍ക്കും വലിയ പിടിത്തമില്ല എന്ന അവസ്ഥയില്‍ ആണ് രാവിലെ അരമണിക്കൂര്‍ സൂം മീറ്റുകള്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ വേണ്ടിയുള്ള കാര്യങ്ങളുടെ ഒരു ടൈംടേബിള്‍ ഞങ്ങളുടെ കയ്യിലേക്ക് കിട്ടിയത്.
പെട്ടെന്ന് വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ടുപോയ കുഞ്ഞുങ്ങള്‍! അവരെ എങ്ങനെ ഉഷാറാക്കാം എന്നത് ഒരു ചിന്ത തന്നെയായിരുന്നു ഞങ്ങള്‍ക്ക്. മ്യൂസിക്കും, പിറ്റി (PT) യും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവനും ഉഷാര്‍ ആകട്ടെ എന്ന് കരുതിയാണ് ഓണ്‍ലൈന്‍ സ്കൂളിലെ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ ഒരു ദിവസത്തില്‍ രണ്ടു ലൈവ് സെഷന്‍സിലൂടെ പകരുക എന്നൊരു ഐഡിയയിലേക്ക് ഞങ്ങള്‍ എത്തിയത്. വലിയ കുഴപ്പമില്ലാതെ ആദ്യ ആഴ്ച കടന്നുപോയപോഴേക്കും സ്കൂള്‍ ‘സ്പ്രിങ്ങ് ബ്രേക്ക്’-നു വേണ്ടി അടച്ചു. ഫേസ്ബുക്കിലെ ലൈവ് ഞങ്ങളെ സംബന്ധിച്ച് ആളുകളോട് സംസാരിക്കാനുള്ള ഒരു മാര്‍ഗം ആയിരുന്നു. കുഞ്ഞുങ്ങളും ഞങ്ങളും വളരെയധികം ആസ്വദിക്കുന്ന 15 -20 മിനിറ്റുകളായി അത് അപ്പോഴേക്കും മാറി.

ലോക്ക്ഡൗണിന്റെ വിരസതയും ഭയവും ആശങ്കയും ഒക്കെ ഒഴിവാക്കാന്‍ ഉള്ള ഒരു നല്ല മാര്‍ഗമായിരുന്നു ഫേസ്ബുക്ക് ലൈവുകള്‍. ഇനിയുള്ള ഒരാഴ്ച എന്തുചെയ്യും എന്നാലോചിച്ചപ്പോള്‍ ആണ് ഓരോ ദിവസവും ഓരോ സൂത്രങ്ങള്‍ കാണിച്ചാലോ എന്ന ആശയം മകന് മുന്നോട്ട് വെക്കുകയും അതിന്റെ ആദ്യ ദിവസം സ്കൂളിലെ ഒരു ഏകദിന വര്‍ക്ക്ഷോപ്പില്‍ നിന്നും പഠിച്ച ആംഗ്യഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ അവന് പഠിപ്പിക്കാം എന്നൊരു തീരുമാനത്തില്‍ എത്തുകയും ചെയ്തത്.
സ്കൂളുകള്‍ അടയ്ക്കുന്നതിന് രണ്ടോ മൂന്നോ ദിവസം മുന്‍പ് താത്വിക് സ്കൂളില്‍ നിന്നും വന്നയുടനെ ആവേശത്തോടെ പറഞ്ഞ വിശേഷം അന്ന് അവനൊരു സൈന്‍ ലാംഗ്വേജ് വര്‍ക്ക് ഷോപ് ഉണ്ടായിരുന്നു എന്നും ‘ ഹായ്, ഹലോ, പേര്, എബിസിഡി’ ഒക്കെ ആംഗ്യഭാഷയില്‍ പറയാന്‍ പഠിച്ചു എന്നുമായിരുന്നു.
എല്ലാം വളരെയധികം ഉത്സാഹത്തോടെ ഞങ്ങളെ കാണിച്ചു തരുന്ന കൂട്ടത്തില്‍ ആശാന് അടുത്ത വര്‍ഷം നാലാം ക്ളാസില്‍ ആകുമ്പോള്‍ ഓപ്ഷണല്‍ ആയി സൈന്‍ ലാംഗ്വേജ് എടുക്കാന്‍ പോകുകയാണ് എന്നൊരു തീരുമാനവും പറഞ്ഞിരുന്നു. ഒന്പതുവയസുകാരന് സ്വയം അറിയാതെ ‘Inclusiveness’ പഠിക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തോന്നിയത്. കുട്ടികള്‍ക്ക് അങ്ങനെയൊരു ചിന്ത ഉണ്ടാകാന്‍ സഹായിക്കുന്ന സ്കൂള്സിസ്റ്റത്തിനോട് ഉള്ള ബഹുമാനവും സ്നേഹവും ഒക്കെ സംസാരിച്ചാണ് അന്നത്തെ ഞങ്ങളുടെ ദിവസം അവസാനിച്ചതും. അത് ഇങ്ങനെ ലോക്ഡൗണ്‍ കാലത്തില്‍ അവനിലേക്ക് തിരികെ എത്തും എന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

ആദ്യ ദിവസത്തെ ലൈവില്‍ ‘ഹായ് , ഹലോ, ഗുഡ് മോര്‍ണിംഗ്, പേരെന്താ’ എന്നൊക്കെയുള്ള അടിസ്ഥാന ചിഹ്നങ്ങള്‍ കാണിക്കുകയും ഇതൊക്കെ വീട്ടിലെ കുഞ്ഞുങ്ങളെ കാണിച്ചു അവരെക്കൊണ്ട് ചെയ്യിച്ചുള്ള വീഡിയോകള്‍ അയച്ചു തരണം എന്ന് പറയുകയും ചെയ്ത ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏകദേശം പത്തോളം കുഞ്ഞുകൂട്ടുകാരുടെ വിഡിയോകള്‍ ആണ് എന്റെ ഇന്‍ബോക്സില്‍ എത്തിയത്. മുതിര്‍ന്നവരും നാളത്തെ ക്ളാസിനു കാത്തിരിക്കുന്നു എന്ന് സന്ദേശങ്ങള്‍ വന്നതോടെ ഇവിടുത്തെ ‘കുട്ടി സാറി’ന് ആവേശമായി. എന്നാല്‍ പിന്നെ ആ ആഴ്ച സൈന്‍ ലാംഗ്വേജ് തന്നെ ലൈവ് പോകാം എന്ന് തീരുമാനിക്കുകയും പിറ്റേന്ന് വീണ്ടും ചില അടിസ്ഥാന ഭാഷ പ്രയോഗങ്ങള്‍ കാണിക്കുകയും ചെയ്തു. ഓരോ ദിവസവും ലൈവ് കാണുന്നവരുടെ എണ്ണവും കിട്ടുന്ന വീഡിയോ റെസ്പോണ്‍സിന്റെ എണ്ണവും കൂടിവന്നതോടെ ഞങ്ങള്‍ക്കും ആവേശമായി.
രണ്ടുമൂന്നു ദിവസത്തെ ക്ളാസിനു വേണ്ട ‘പഠിത്തം’ മാത്രമേ ആശാന്റെ കയ്യിലുണ്ടായിരുന്നുളളൂ എന്നതുകൊണ്ട് അതിനെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ മകന് തീരുമാനിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും സൈന്‍ ലാംഗ്വേജ് ഉപയോഗിക്കേണ്ടി വന്നിട്ടില്ലാതിരുന്നിട്ടും മകന് അത് പഠിക്കാന്‍ കാണിക്കുന്ന ഉത്സാഹം കണ്ടപ്പോള്‍ ഈ ലോക്ക്ഡൗണ്‍ കാലം എങ്ങനെ ഉപയോഗപ്രദം ആക്കണമെന്നു എനിക്കും ഒരു ഐഡിയ തെളിഞ്ഞു വരികയായിരുന്നു.

പിന്നീടുള്ള 50 പ്രവൃത്തി ദിവസങ്ങള്‍ ഞങ്ങള്‍ മുടങ്ങാതെ സൈന്‍ ലാംഗ്വേജ് ക്ളാസുകള്‍ എടുത്തു എഫ്ബി ലൈവിലൂടെ. #കൊറോണസൈന്സ് #coronasigns എന്ന ടാഗ് കൊടുത്ത വീഡിയോകള്‍ അഞ്ഞൂറ് പേരോളം സ്ഥിരമായി കാണാന്‍ തുടങ്ങിയത് ഒരു ഒന്‍പത് വയസുകാരനെ സംബന്ധിച്ച് വളരെ വലിയ കാര്യമായിരുന്നു. അനിയന് നാലുവയസുകാരനെ സന്തോഷിപ്പിക്കാന്‍ അതില്‍ത്തന്നെ കുട്ടിപ്പാട്ടുകളും ഉള്‍പ്പെടുത്തി.
അങ്ങനെയങ്ങനെ ഇവിടെ വേനലവധിക്ക് സ്കൂള്‍ അടയ്ക്കുന്നത് വരെയുള്ള 50 സ്കൂള്‍ ദിനങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് സൈന്‍ ലാംഗ്വേജ് ദിനങ്ങളായി മാറി. ഓരോ ദിവസവും അന്നത്തേക്ക് വേണ്ട ടോപ്പിക്കുകള്‍ – കളറുകള്‍, ആഴ്ചകള്‍, വീട്ടുപകരണങ്ങള്‍, പഴങ്ങള്‍ -അങ്ങനെ ഒരോന്നു തിരഞ്ഞെടുക്കാനും യൂട്യൂബില്‍ നിന്നും, ASL (അമേരിക്കന്‍ സൈന്‍ ലാംഗ്വേജ് ) വെബ്സൈറ്റില്‍ നിന്നും ക്ളാസുകള്‍ തിരഞ്ഞെടുക്കാനും ഞങ്ങള്‍ അവനെ സഹായിച്ചു.
ആദ്യത്തെ സ്റ്റുഡന്റ് ആയി അമ്മയെ കിട്ടുന്നതില്‍ അവനും സന്തോഷമായി- അങ്ങനെ തിരികെ പഠിപ്പിക്കാന്‍ ഒരവസരം ആണല്ലോ അത്. എന്നും ഉച്ചക്ക് ഇവിടെ 12.00 മണിയാകുമ്പോള്‍, നാട്ടിലെ രാത്രി 10.30 ആകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ലൈവ് ക്ളാസിനു റെഡി ആകും. സ്ഥിരമായി വരുന്ന ആന്റിമാരും മാമന്മാരും അപ്പൂപ്പന്മാരും അമ്മൂമ്മമാരും അവന്റെ പ്രായക്കാര്‍ കൂട്ടുകാരും ഒക്കെയായി സന്തോഷം നിറയ്ക്കുന്ന 15 -20 മിനിറ്റുകള്‍!
50 ദിവസങ്ങള്‍ കൊണ്ട് ആംഗ്യഭാഷയുടെ അടിസ്ഥാന കാര്യങ്ങള്‍ ഒക്കെ ഒന്ന് പറഞ്ഞുപോകാന്‍ കഴിഞ്ഞു എങ്കിലും കൂടുതല്‍ ആഴത്തില്‍ പഠിക്കണം എന്ന് തീരുമാനിച്ചാണ് – മറ്റുള്ളവര്‍ക്ക് ഉറപ്പ് കൊടുത്താണ് – താത്വിക് ലൈവുകള്‍ നിര്‍ത്തിയത്. ഇപ്പോള്‍ ASL ന്റെ ബേസിക് സെര്‍ട്ടിഫിക്കേഷന്‍ കോഴ്സ് ഓണ്‍ലൈന്‍ ആയി ചെയ്യുകയാണ് അവന്. ഒരു ASL സെര്‍ട്ടിഫൈഡ് ട്രെയിനര്‍ കൂടി ആകണം എന്നാണ് ഈ ഒമ്പതുവയസുകാരന്റെ ഇപ്പോഴത്തെ ആഗ്രഹം.
ഞങ്ങള്‍ 2020നെ സ്നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്സ് ഓഫ് ലവ്!
Business
വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും
ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

പ്രവചനങ്ങളുടെ ചില കുത്തൊഴുക്കുകള്‍ നമ്മെ ചിന്താക്കുഴപ്പത്തില്‍ അകപ്പെടുത്തുകയാണ്. ചില ബിസിനസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയിമാറുകയും ചിലവ ഇല്ലതെയാകുകയും ചരിത്രം രേഖപ്പെടുത്തും വിധം വലിയൊരു ബിസിനസ് പരിവര്‍ത്തന വിപ്ലവം സംഭവിക്കുമെന്നൊക്കെ അഭിപ്രായങ്ങള്‍ വരുന്നു. ഇതൊക്കെ കേട്ട് സാധാരണ കച്ചവടക്കാരും വ്യവസായികളുമൊക്കെ പേടിച്ചിരിക്കുകയാണ്. ഒട്ടുംതന്നെ പരിചിതമല്ലാത്ത, ഇന്നുവരെ ഈ തലമുറ അനുഭവിക്കാത്ത ദുരിതത്തിലൂടെയാണ് നാമെല്ലാവരും കടന്നു പോകുന്നത്. നിഷേധാത്മകമായ പ്രവചനങ്ങളുടെ ചെറിയൊരു അനക്കം പോലും ഭയാനതകളുടേയും ദുസ്വപ്നങ്ങളുടെയും കൊടുംകാട്ടില്‍ ഭീകരമായ ഇടിമുഴക്കമായി അനുഭവപ്പെടുന്നു.
ഒന്ന് തിരിഞ്ഞു നോക്കുക
ലോകത്തെ അഞ്ച് കോടി ജനങ്ങളുടെ ജീവനെടുത്ത രോഗമായിരുന്നു സ്പാനിഷ് ഫ്ളൂ. ഇത് ഔദ്യോഗിക കണക്കാണ്. അനൗദ്യോഗികമായി ഇത് പത്ത് കോടി കവിയും എന്നാണ് പറയപ്പെടുന്നത്. ഏകദേശം അഞ്ച് മില്യണ്‍ ജനങ്ങളെ ബാധിച്ച മഹാമാരി. 1918 ലാണ് സ്പാനിഷ് ഫ്ളൂ പൊട്ടിപ്പുറപ്പെടുന്നത്. 1918-19 കാലഘട്ടത്തില്‍ ലോകം മുഴുവന്‍ പടര്‍ന്നു. ഒന്നാലോചിച്ചു നോക്കുക അഞ്ചു കോടി ജനങ്ങളുടെ മരണം. ലോകമൊരു ശവപ്പറമ്പായി മാറി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഭവിച്ച ഈ ദുരന്തം മനുഷ്യകുലത്തിനെ ഇല്ലാതെയാക്കിയോ? ലോകരാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ന്നുപോയോ? സമൂഹത്തിന്റെ മൂല്യങ്ങളും സംസ്കാരങ്ങളും നശിച്ചു പോയോ? വ്യവസായങ്ങള്‍ അപ്രത്യക്ഷമായോ? ഒന്നും ചെയ്യുവാനില്ലാത്തവണ്ണം രാജ്യങ്ങള്‍ മുരടിക്കപ്പെട്ടുവോ? സാമ്പത്തികവും മാനസികവുമായി തകര്‍ന്ന ജനത ഇനിയൊരിക്കലും തിരിച്ചു വരാത്തവിധം കുഴിച്ചുമൂടപ്പെട്ടോ?
ഒന്നും സംഭവിച്ചില്ല
ഇതൊന്നും സംഭവിച്ചില്ല. നമ്മള് ലോകജനത പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നു. ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്നത് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഓരോ ദുരന്തങ്ങളും നമ്മെ കരുത്തരാക്കുന്നു. മനുഷ്യന് കീഴടക്കുകയും വരുതിയിലാക്കുകയും ചെയ്ത വെല്ലുവിളികളെ മനുഷ്യന്റെ പരിണാമ വഴികള്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നുണ്ട്. ഓരോന്നും അതാത് സമയത്ത് നമ്മെ പരിഭ്രമിപ്പിച്ചിട്ടുണ്ട്, ഭയപ്പെടുത്തിയിട്ടുണ്ട്. പക്ഷെ നാം നേരിടാതിരുന്നിട്ടില്ല, അതിനോടൊന്നും തോറ്റുപോയിട്ടില്ല.
തിരിച്ചടിക്ക് ശേഷമുള്ള കാലം
ഭൂതകാലത്തിന്റെ കണക്കെടുപ്പ് നടത്തിയാല്‍ നാം ഏറ്റവും കൂടുതല്‍ ആധുനിക (നവീന) പരിവര്‍ത്തനത്തിന് വിധേയമായ കാലം സ്പാനിഷ് ഫ്ലൂവിന് ശേഷമുള്ള ഘട്ടമായിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെ അതിജീവിച്ചതിന് ശേഷവും നാം തളര്‍ന്നിരുന്നില്ല. ഇരുപതാം നൂറ്റാണ്ടില്‍ ലോകം മുഴുവന്‍ പുതുജീവന്‍ കൈക്കൊണ്ടു. സാങ്കേതികവിദ്യയുടെ വളര്‍ച്ച കൂടുതല്‍ ഉയരങ്ങളിലേക്ക് നമ്മെ നയിച്ചു. പുതിയ കണ്ടുപിടിത്തങ്ങള്‍ മനുഷ്യ ജീവിതത്തെ കൂടുതല്‍ സുഖകരവും ലളിതവും എളുപ്പമുള്ളതുമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള ദൂരം ഇല്ലാതെയായി. ലോകം ഒരൊറ്റ വിപണിയായി മാറി. വ്യവസായങ്ങള്‍ തഴച്ചുവളര്‍ന്നു.
സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം
ഒന്നും ഇല്ലാതെയായില്ല. ബിസിനസുകള്‍ കൂടുതല്‍ നവീകരിക്കപ്പെട്ടു. പുതിയ ആശയങ്ങളും നവീനതയും ആധുനിക മാനേജ്മെന്റും പുതുതലമുറയും ബിസിനസുകളുടെ അലകും പിടിയും മാറ്റിമറിച്ചു. സാങ്കേതികത നമ്മുടെ കളിത്തോഴനായി. അത് ആരും കരുതുകപോലും ചെയ്യാത്ത വഴികളിലേക്കും ഉയരങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോയി. ഒരു രൂപത്തില്‍ നിന്നും ബിസിനസ് മറ്റൊരു രൂപത്തിലേക്ക് പരിണമിച്ചിട്ടുണ്ടാകാം. പുതിയ ഉത്പന്നങ്ങളും സേവനങ്ങളും കടന്നു വന്നിട്ടുണ്ടാകാം. ഒരിക്കലും ഒരു പ്രത്വേക വ്യവസായ സമൂഹം ഇല്ലാതെയാവുകയില്ല. താത്കാലിക തിരിച്ചടികള്‍ വേഗത കുറയ്ക്കാം. എന്നാല്‍ വ്യവസ്ഥിതി വീണ്ടും പൂര്‍വ്വാവസ്ഥയിലേക്ക് എത്തുകയും വേഗം കൂടുകയും ചെയ്യും.
എല്ലാം തിരിച്ചു വരും
ഒന്നും ഇല്ലാതെയായി പോകുന്നില്ല. നാം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തും. എല്ലാം പഴയപോലെ പുനസ്ഥാപിക്കപ്പെടും. പുതിയ അവസരങ്ങള്‍ തുറക്കപ്പെടും. അഞ്ചു കോടി ജനങ്ങളുടെ ജീവനെടുത്ത സ്പാനിഷ് ഫ്ലൂവിനെക്കുറിച്ചുള്ള ചരിത്രം നാം വായിക്കുന്നതു പോലെ ഒരിക്കല്‍ നാം കോവിഡിനെക്കുറിച്ച് വായിക്കും. അന്ന് ഈ ഭീതി നമുക്കുണ്ടാകില്ല. രോഗ സമയത്ത് നിഷേധാത്മക ചിന്തകള്‍ ഉടലെടുക്കുന്നത് സ്വാഭാവികം. അതൊരു മാനസിക വിക്ഷോഭമായി മാറുകയോ നമ്മെ ഭ്രാന്തു പിടിപ്പിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല. ഇത് താത്കാലിക പ്രതിസന്ധിയാണ് അതിനെ മറികടന്നേ തീരൂ.
ഒരുദാഹരണം നോക്കാം
നമ്മുടെ കുട്ടികളുടെ പഠനം ഇപ്പോള്‍ ഓണ്‍ലൈനിലാണ്. സാഹചര്യം അതിന് മാത്രമേ നമ്മെ അനുവദിക്കുന്നുള്ളൂ. കുട്ടികള്‍ക്കും സൗകര്യപ്രദമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇനി കൂടുതല്‍ ശക്തമാകുമെന്നും ഭാവി അതിനാണ് എന്നുമൊക്കെ പ്രവചനങ്ങള്് നാം കേള്‍ക്കുന്നു.
കുട്ടികള്‍ വീട്ടിലിരുന്ന് പഠിക്കുന്നുണ്ട്. നല്ലത് തന്നെ, എന്നാല്‍ അവര്‍ അസ്വസ്ഥരാണ്. സമൂഹത്തില്‍ അവര്‍ക്ക് കിട്ടേണ്ട അനുഭവങ്ങള്‍ നഷ്ടമാകുന്നു. അവരുടെ സ്വഭാവം തേച്ചുമിനുക്കിയെടുക്കേണ്ടത് സമൂഹത്തിലെ വ്യവഹാരങ്ങളിലൂടെയാണ്. അദ്ധ്യാപകരും കുട്ടിയുമായുള്ള ബന്ധം, കുട്ടികള്‍ തമ്മിലുള്ള ബന്ധവും ഇടപെടലുകളും, വിവിധ പ്രവര്‍്ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, പ്രശ്നങ്ങളെ നേരിടുമ്പോള്‍ അവര്‍ക്ക് ലഭ്യമാകുന്ന അറിവും നിപുണതകളും, സാമൂഹിക ഇടപാടുകളിലൂടെ കൈക്കൊള്ളേണ്ട മാനസിക വളര്‍ച്ച, സ്വഭാവ രൂപീകരണം ഇതൊക്കെ ഒരു ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും നല്കുവാന് സാധിക്കുകയില്ല. മനുഷ്യബന്ധങ്ങള്‍ക്ക് സൃഷ്ട്ടിക്കുവാന് മാത്രം കഴിയുന്ന ചില നൈസര്‍ഗ്ഗിക സ്വഭാവ പരിണാമങ്ങളുണ്ട്. അതൊഴിവാക്കിക്കൊണ്ട് ഇനി സ്കൂളുകള്‍് വേണ്ട കുട്ടികള്‍ ഓണ്‍ലൈന്‍ വഴി മാത്രം പഠിക്കട്ടേ എന്ന് നമുക്ക് ചിന്തിക്കുവാന്‍ സാധിക്കുമോ?
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഈ രംഗത്ത് രണ്ട് രൂപങ്ങള്‍ സൃഷ്ട്ടിച്ചിരിക്കുന്നു എന്ന് നമുക്ക് കാണാം. മൂര്‍ത്തവും അമൂര്‍ത്തവുമായ രൂപങ്ങള്‍. ഇവ രണ്ടും ഇനിയുള്ള കാലത്ത് ഒഴിവാക്കുവാനാകില്ല. രണ്ടിന്റെയും ഏറ്റവും അനുരൂപമായ ഒരു മിശ്രിത രൂപം നാം സ്വീകരിക്കേണ്ടി വരും. അതൊരു നവീനമായ മാറ്റമാണ്. അതിനു പകരം ഇപ്പോഴത്തെ വിദ്യാഭ്യാസരീതി പൂര്‍ണ്ണമായി ഓണ്‍ലൈന്‍ ആവുകയാണെങ്കിലോ? അത് സമൂഹത്തില്‍ വരുത്തുന്ന വിനാശം എന്തുമാത്രമായിരിക്കും എന്ന് നാം മനസിലാക്കേണ്ടതുണ്ട്. ഒരു റോബോട്ടിക് ടീച്ചര്‍ മനുഷ്യ അദ്ധ്യാപകന് പകരമാകുന്നില്ല എന്നാല്‍ അദ്ധ്യാപകന്റെ പ്രവൃത്തിയില്‍ സഹായിക്കുവാന്‍ അതിനാവും.
ഓരോന്നിനും രണ്ട് വശങ്ങളുണ്ട്
ഓരോ പ്രവൃത്തിക്കും രണ്ട് വശങ്ങളുണ്ട്. അത് രണ്ടും തൂക്കി നോക്കി വിലയിരുത്തി ഏറ്റവും ഗുണകരമായ, അനുയോജ്യമായ ഒരു തീരുമാനത്തിലേക്ക് നമുക്ക് എത്തേണ്ടി വരും. അത് ഒന്നിനെ ഇല്ലാതെയാക്കി മറ്റൊന്നിനെ സ്വീകരിക്കുകയല്ല മറിച്ച് രണ്ടിന്റെയും നല്ല വശങ്ങള് നോക്കി മികച്ച ഒരു മിശ്രിത രൂപം ഉണ്ടാക്കിയെടുക്കണം. ഇവിടെ ചില മാറ്റങ്ങള്‍ നിലവിലുള്ള രീതികള്‍ക്ക് സംഭവിക്കാം. ഈ മാറുന്ന രീതികളെ യഥാസമയം അവലംബിക്കാന്‍ നമുക്ക് സാധിച്ചാല്‍ തീര്‍ച്ചയായും ഭയപ്പെടാന്‍ ഒന്നുമില്ല.
വ്യവസായങ്ങളും സമൂഹവും പഴയനിലയിലേക്ക് തിരികെയെത്തും
ഒരു കേടുപാടും കൂടാതെ വ്യവസായങ്ങളും സമൂഹവും തിരിച്ചു വരും. ആര്‍ക്കും അവസരങ്ങള്‍ നഷ്ട്ടപ്പെടുന്നില്ല. ഇത് പ്രത്യാശാനിര്‍ഭരമായ ഒരു തോന്നല്‍ മാത്രമല്ല. ചരിത്രം തെളിയിക്കുന്നത് അതാണ്. കൊടിയ യുദ്ധങ്ങള്‍ക്കും, പ്രകൃതിക്ഷോഭങ്ങള്‍ക്കും മഹാരോഗങ്ങള്‍ക്കും മുന്നില്‍ നാം നെഞ്ചും വിരിച്ചു നിന്ന് പോരാടിയിട്ടുണ്ട്. താത്കാലിക നഷ്ട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും ഈ ലോകവും ജനതയും മുന്നോട്ടു തന്നെയാണ് പോകുന്നത്.
ക്ഷമയോടെ കാത്തിരിക്കുക. എടുത്തുചാടാതെയിരിക്കുക. കൂടുതല്‍ ടെന്‍ഷന്‍ അടിക്കാതിരിക്കുക. പ്രതീക്ഷകള്‍ അണയാതെ സൂക്ഷിക്കുക. കണ്ണുകള്‍ തുറന്നിരിക്കട്ടെ. മാറ്റങ്ങളെ സ്വീകരിക്കുക. പരിണാമം ഒരു സ്വാഭാവിക പ്രക്രിയയാണ്. അതിന് വിധേയമാകേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഇതും ഒരു പരിണാമ ദശയാണ്. അതിനെ പുണരുക. വ്യവസായങ്ങളും ഈ നമ്മളടങ്ങുന്ന സമൂഹവും അതിശക്തമായി തിരിച്ചുവരും. നാമെല്ലാവരും ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും.
-
Business1 week ago
കോവിഡ്; തിരിച്ചു വന്ന 30 പ്രവാസികളുടെ കിടിലന്‍ മല്‍സ്യ-മാംസ സംരംഭം
-
Business4 weeks ago
കോവിഡില്‍ റീടെയിലിലേയ്ക്ക് ചുവടുമാറ്റി നേട്ടം കൊയ്ത് സാപിന്സ്; കുതിപ്പു തുടരാന്‍ പുതിയ ഉല്‍പ്പന്നങ്ങളും
-
Business1 week ago
‘ശബ്ദം’ കേള്‍ക്കാന്‍ കാശ് നല്കിയാലെന്താ പ്രശ്നം?
-
Entertainment3 weeks ago
നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു
-
Entertainment4 weeks ago
ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായ ഒരു മ്യൂസിക് വിഡിയോ
-
Kerala4 weeks ago
ഇതാ വന്നെത്തി. കാലാവസ്ഥ മാറ്റങ്ങളും, മുന്നറിയിപ്പുകളും ലഭ്യമാക്കുന്ന മലയാളത്തിലെ ആദ്യത്തെ ആപ്പ്
-
Home3 days ago
കോവിഡിനിടയിലും ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
-
Entertainment3 weeks ago
ലവ് ക്ലിക്സ് – കായല്റിസോര്ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്